
കണ്ണൂർ : ഫസൽ വധക്കേസിലെ എട്ടാം പ്രതിയും സിപിഎം നേതാവുമായ കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 53 അംഗ കൗൺസിലിൽ 32 വോട്ടുകൾ നേടിയാണ് അദ്ദേഹം ഭരണം ഉറപ്പിച്ചത്. സിബിഐ അന്വേഷിച്ച ഫസൽ വധക്കേസിൽ വിധി വരും മുൻപാണ് ചന്ദ്രശേഖരനെ വീണ്ടും സിപിഎം നഗരസഭ അധ്യക്ഷൻ ആക്കിയത്. 2015 ലും കാരായി ചന്ദ്രശേഖരൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ കേസിന്റെ ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ല വിട്ടുപോകാൻ അനുവാദമില്ലാത്തതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രാജിവെക്കുകയായിരുന്നു. 2013 മുതൽ കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും ജാമ്യത്തിലാണ്. സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിലായ ബാലം ഡിവിഷൻ കൗൺസിലർ വോട്ടെടുപ്പിനെത്തിയില്ല. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി കെ നിഷാദും നിലവിൽ ജയിലിലാണ്.