
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്ക് പോക്സോ കേസിൽ കനത്ത തിരിച്ചടി. തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. കേസിൽ വിചാരണ നടപടികൾ തുടരാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2024 ഫെബ്രുവരിയിൽ കേസിന്റെ ആവശ്യങ്ങൾക്കായി സഹായം തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വിചാരണയുടെ പേരിൽ യെദിയൂരപ്പയെ വിളിച്ചുവരുത്തരുത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.