Banner Ads

ഹൃദയ ചികിത്സയ്ക്ക് വൻ കുതിപ്പ്; മൂന്ന് മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിനായി 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് പുതിയ സൗകര്യങ്ങൾ വരുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. ഹൃദയ സംബന്ധമായ നൂതന ചികിത്സകൾക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 12 ആശുപത്രികളിൽ നിലവിൽ കാത്ത് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.

ഇടുക്കിയിൽ കൂടി കാത്ത് ലാബ് സ്ഥാപിക്കുന്നതോടെ എല്ലാ ജില്ലകളിലും കാത്ത് ലാബ് ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും. ആലപ്പുഴ ജില്ലയിലെ സർക്കാർ മേഖലയിലെ ഏക കാത്ത് ലാബാണ് ആലപ്പുഴ മെഡിക്കൽ കോളേജിലുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇവിടെ 5,000-ൽ അധികം കാർഡിയാക് പ്രൊസീജിയറുകൾ വിജയകരമായി പൂർത്തിയാക്കി. രോഗികളുടെ തിരക്ക് പരിഗണിച്ചാണ് ഇവിടെ പുതിയ കാത്ത് ലാബ് അനുവദിച്ചത്.

കാത്ത് ലാബിന് പുറമെ 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടിഎംടി മെഷീൻ, ടെമ്പററി പേസ് മേക്കർ, 5 വെന്റിലേറ്ററുകൾ, എക്കോ മെഷീൻ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് വേണ്ടിയാണ് പുതിയ കാത്ത് ലാബ് അനുവദിച്ചത്. 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടെമ്പററി പേസ് മേക്കർ, 5 വെന്റിലേറ്റർ, എക്കോ മെഷീൻ, അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, പോർട്ടബിൾ എക്കോ മെഷീൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.