
ദില്ലി : സർവ ശിക്ഷാ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അർഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കേരളം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തതായും അർഹമായ തുക സംസ്ഥാനത്തിന് നൽകുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ജനുവരിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.