കൊച്ചി: ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി ഉത്തരവ് നീട്ടി. സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതിനാൽ ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി (NHAI) നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ തീരുമാനം.
ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഗണിച്ച് കഴിഞ്ഞ മാസം നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് എൻഎച്ച്എഐയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ നാല് പ്രധാന ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നും അവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി ടോൾ പിരിവ് നിർത്തിവച്ച നടപടി ഹൈക്കോടതി നീട്ടിയത്.വാദത്തിനിടെ, ഗതാഗതക്കുരുക്ക് വിഷയത്തിൽ കേന്ദ്രസർക്കാർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് കോടതി ചോദിച്ചു. നേരത്തെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് ടോൾ പിരിവ് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ മറുപടിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോടും ഹൈക്കോടതി നിർദേശിച്ചു. നാളെ ഓൺലൈനായി ഹാജരാകാൻ കളക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ടും കോടതി പരിശോധിച്ചു. അണ്ടർപാസ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ പതിവാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി