അരീക്കോട്:മാലിന്യക്കുഴിയിൽ വീണ് അതിഥി തൊഴിലാളികൾ മരിച്ച ദാരുണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
അടിയന്തരമായി റിപ്പോർട്ട് നല്‍കണമെന്നാണ് നിർദ്ദേശം. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് അതിഥി തൊഴിലാളികളാണ് മരിച്ചത്.
വികാസ് കുമാർ, സമദ് അലി, ഹിതേഷ് ശരണ്യ എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചവരില്‍ രണ്ടുപേർ ബിഹാർ സ്വദേശികളും ഒരാള്‍ അസം സ്വദേശിയുമാണ്. മാലിന്യ പ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളില്‍ ബോധരഹിതനായി വീണു. ഇതോടെ രക്ഷിക്കാനായി മറ്റു രണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.