Banner Ads

കണ്ടക്ടർക്ക് ബസിൽവെച്ച് മർദനം: ഇടിവള ഉപയോഗിച്ച് ആക്രമിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ അക്രമി സംഘത്തിലെ ഒരാളെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. വളയം വാണിമേൽ സ്വദേശി സൂരജ് ആണ് പിടിയിലായത്.പാസിനെച്ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽനിന്ന് ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. ഇതിനെത്തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘം ബസ് കണ്ടക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു.

ബസിൽവെച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് മർദനമേറ്റ കണ്ടക്ടർ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. താൻ വിദ്യാർത്ഥിനിയോട് ബസ് പാസ് മാത്രമാണ് ചോദിച്ചതെന്നും, പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു വ്യക്തമാക്കി. അക്രമികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന്, ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു.

ബസിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ കണ്ടക്ടറെ വെറുതെ വിട്ടില്ല. പ്രതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഷ്ണു അറിയിച്ചു,കഴിഞ്ഞ ജൂലൈ 29-നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽനിന്ന് ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദിച്ചത്.

ഇതിനിടെ, വിദ്യാർത്ഥിനിയും സുഹൃത്തുക്കളും ബസിൽനിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ ബസ് ജീവനക്കാർ പുറത്തുവിട്ടു. കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ഒരാൾ പിടിയിലായത്.