
ആലപ്പുഴ: കേരള രാഷ്ട്രീയത്തിന് ധീരോദാത്തമായ ഒരു നൂറ്റാണ്ട് സമ്മാനിച്ച മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദൻ ഓർമ്മയായി. തങ്ങളുടെ സമരനായകന് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി, അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ നിന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി.
എന്നും സമയനിഷ്ഠ പുലർത്തിയിരുന്ന വി.എസ്സിന്റെ അവസാനയാത്ര ജനങ്ങളുടെ സ്നേഹപ്രവാഹത്താൽ നിശ്ചയിച്ച സമയക്രമം തെറ്റിച്ചാണ് മുന്നോട്ട് നീങ്ങിയത്. തിരുവനന്തപുരത്തെ സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂറുകൾ കൊണ്ടാണ് പുന്നപ്രയിലെ വീട്ടിലെത്തിയത്.
വഴിനീളെ, പെരുമഴയത്തും അർധരാത്രി പിന്നിട്ടും തടിച്ചുകൂടിനിന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ആദരം അദ്ദേഹം ഏറ്റുവാങ്ങി. ഒടുവിൽ പുന്നപ്രയിലെ വീട്ടിലെത്തിയപ്പോഴും അവിടം മറ്റൊരു ജനസാഗരമായി മാറിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ രാവിലെ മുതൽ വീട്ടിലെത്തി കാത്തുനിൽക്കുകയായിരുന്നു.