കൊണ്ടോട്ടി:ഗന്ധമില്ലാത്ത രാസലഹരിമരുന്നുകൾ വിമാനത്താവളങ്ങൾവഴി കടത്തുന്നത് കണ്ടുപിടിക്കാൻ മാർഗങ്ങളില്ലാത്തത് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു.വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ചുമതല പ്രധാനമായും കസ്റ്റംസ് വിഭാഗത്തിനാണ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, ലഗേജുകൾ ശാസ്ത്രീയമായി പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്താൻ കസ്റ്റംസിന് സാധിക്കുന്നില്ല. മുൻകൂട്ടി വിവരംലഭിക്കുന്ന കേസുകളിലെ ലഗേജുകളും സംശയമുള്ളവയുമാണ് പരിശോധിക്കുക. വലിയ ലഗേജുകൾക്കുള്ളിൽ ചെറിയ അളവിൽ കടത്തുന്ന, ഗന്ധമില്ലാത്ത മയക്കുമരുന്നുകൾ കണ്ടെത്തുക എളുപ്പമല്ല. സംശയമുള്ള വസ്തുക്കൾ പിടികൂടിയാൽത്തന്നെ പരിശോധിച്ച് ലഹരിമരുന്ന് തന്നെയാണോയെന്ന് പെട്ടെന്ന് ഉറപ്പാക്കാനും സംവിധാനമില്ല.
വിദേശത്ത് കുറഞ്ഞചെലവിൽ എംഡിഎംഎ ലഭിക്കും. നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കെത്തിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്നുണ്ട്. തായ്ലാൻഡിൽനിന്ന് വലിയതോതിൽ എംഡിഎംഎ എത്തുന്നുണ്ട്. ഇതൊക്കെ കടത്തിക്കൊണ്ടുവരാനും എളുപ്പമാണ്. ഇവിടെനിന്ന് വിദേശത്തേക്കും ലഹരിമരുന്ന് കടത്തുന്നുണ്ട്. ശരീരത്തിനകത്താക്കിയാണ് പ്രധാനമായും ലഹരി കടത്തുന്നത്. ഇതിൽ ചിലരെല്ലാം പിടിക്കപ്പെട്ട് വിദേശത്ത് ജയിലുകളിലുണ്ട്