
മൂന്നാര്‍ : മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രാജീവ് ഗാന്ധി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്ക് പരിക്ക് സംഭവിച്ചു. അഴകമ്മക്ക് തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. അഴകമ്മയുടെ നില ഗുരുതരമാണ്, മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ രണ്ടുപേരും. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം നടക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം ഉണ്ടാകുന്നത്. അഴകമ്മയും ശേഖറും ഈ പ്ലാന്റിലെ തൊഴിലാളികളാണ്.
പ്ലാന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണ് പ്രവേശന കവാടത്തിന് സമീപത്ത് വച്ച് ആക്രമണമുണ്ടാകുന്നത്. തൊഴിലാളികള്‍ക്ക് മുൻപിലേക്ക് ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയും സമീപത്തുള്ള തേയില തോട്ടത്തില്‍ നിന്ന് വന്നാണ് ഇവരെ ഇരുവരെയും ആക്രമിച്ചത്. ഒറ്റക്കൊമ്പനാണ് അഴകമ്മയെ തുമ്പിക്കയ്യിൽ ചുറ്റി എടുത്തെറിയുകയും കുത്തുകയും ചെയ്‌തത്. ശേഖറിനും ശരീരമാസകലം പരിക്ക് സംഭവിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപെട്ടു. എന്നാൽ ഇവര്‍ക്കും നിസ്സാര പരിക്ക് സംഭവിച്ചിട്ടുണ്ട്.