Banner Ads

വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ യാത്രാമൊഴി; തലസ്ഥാനത്തേക്ക് ജനപ്രവാഹം

തിരുവനന്തപുരം: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, ജനകീയനായ സഖാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ കേരളം കണ്ണീരണിഞ്ഞു. നൂറ്റൊന്ന് വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച്, 2025 ജൂലൈ 21 തിങ്കളാഴ്ച വൈകുന്നേരം 3:20 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 23 മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു സിപിഎം നേതാക്കളും ദർബാർ ഹാളിലെത്തി. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.

പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ്. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം ഉണ്ടാകും.

ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടത്തും,തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും.പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.