Banner Ads

ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തി ; ചോറും മീന്‍ കറിയും കണ്ട് കൺട്രോൾ പോയി, വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മടങ്ങി കള്ളന്മാർ

കോഴിക്കോട്:കോഴിക്കോട് താമരശ്ശേരിയിൽ ആളില്ലാത്ത വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഭക്ഷണം കഴിച്ച് മടങ്ങി.ചര്‍ച്ച് റോഡിലെ മുണ്ടപ്ലാക്കല്‍ വര്‍ഗ്ഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്.തലേ ദിവസത്തെ ഭക്ഷണം വീട്ടുകാര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു.

ചോറും മീന്‍ കറിയും ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത് വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണ് മോഷ്ടാക്കള്‍ കഴിച്ചു മടങ്ങിയത്. മേശമേല്‍ ഉണ്ടായിരുന്ന അച്ചാറും ചോറിനൊപ്പം കൂട്ടി. കാടാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാല്‍ പുറത്തെടുത്ത് ചായയുണ്ടാക്കി കുടിച്ചു.

ചായയൊഴിച്ച നിലയില്‍ മൂന്ന് ഗ്ലാസുകള്‍ മേശപ്പുറത്തു നിന്നും കിട്ടി.അകത്തുണ്ടായിരുന്ന രണ്ടു കസേര കൂടാതെ മുറിയ്ക്ക് പുറത്തുള്ള ഒരു കസേര കൂടി ഡൈനിങ് ടേബിളിന് സമീപത്തായി ഇട്ടിരുന്നു. മൂന്ന് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയതായാണ് സംശയിക്കുന്നത്. വര്‍ഗ്ഗീസും കുടുംബവും ബന്ധുവീട്ടില്‍ പോയ തക്കത്തിനാണ് മോഷണ ശ്രമം നടന്നത്.

രാവിലെ സമീപത്തെ വീട്ടുകാര്‍ വര്‍ഗ്ഗീസിന്റെ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം സ്ഥിരീകരിച്ചത്. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.