Banner Ads

മറ്റാർക്കും ചിന്തിക്കാൻ കഴിയില്ല; കേരളം അതിദാരിദ്ര്യ മുക്തമായത് എൽഡിഎഫ് സർക്കാർ കൊണ്ടെന്ന് പിണറായി വിജയൻ

കോഴിക്കോട് : ദേശീയ പാത വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളിലും ക്ഷേമ പദ്ധതികളിലും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത വികസനം ഈ രീതിയിൽ യാഥാർഥ്യമാക്കാൻ കഴിഞ്ഞതെന്നും ജനങ്ങൾ കൺകുളിർക്കേ ഇത് കാണുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ ക്ഷേമ പെൻഷൻ 18 മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു. എൽഡിഎഫ് ആ കുടിശ്ശിക ഒഴിവാക്കി പെൻഷൻ വർദ്ധിപ്പിച്ചു നൽകി 2000 രൂപ വരെ എത്തിച്ചു. തുടർച്ചയായ ഭരണം കൊണ്ടാണ് ഇത് സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് അല്ലായിരുന്നു എങ്കിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിയുമായിരുന്നില്ല. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു പ്രഖ്യാപനത്തെക്കുറിച്ച് ഇപ്പോൾ പോലും ചിന്തിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ പ്രളയ ദുരിതബാധിതർക്ക് നൂറ് വീട് വാഗ്ദാനം ചെയ്ത ചിലർ ഉണ്ടായിരുന്നു.

വീട് നിർമ്മാണത്തിനുള്ള പണം സർക്കാരിന് നൽകാനായിരുന്നു അന്നത്തെ സർക്കാർ നിർദ്ദേശം. ചിലരുടെ വാഗ്ദാനങ്ങൾ നിറവേറ്റാൻ മാത്രമാണോ ലക്ഷ്യം എന്ന സംശയം ഉള്ളതുകൊണ്ടാണ് സർക്കാർ അന്ന് ആ നിലപാട് എടുത്തത്. ആരു പണം തന്നാലും ഇല്ലെങ്കിലും ദുരിതബാധിതർക്ക് സർക്കാർ വീടുകൾ നൽകിയിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.