Banner Ads

നിമിഷ പ്രിയയുടെ വധശിക്ഷ: നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ ഇന്ന് ഹർജി നൽകും

കോഴിക്കോട്: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ ഇന്ന് സനായിലെ കോടതിയിൽ ഹർജി നൽകും. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ, ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സനായിലെ ക്രിമിനൽ കോടതിയിലാണ് ഹർജി നൽകുക.

കൊല്ലപ്പെട്ട യെമനി പൗരന്‍റെ കുടുംബവുമായി ചർച്ച നടക്കുന്നതിനാൽ നീട്ടിവെക്കണം എന്നാണ് ആവശ്യപ്പെടുക.നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാൻ നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യം ആകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നൽകുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണം എന്നാണ് ഇന്നലെ തലാലിന്റെ സഹോദരൻ പറഞ്ഞത്.

ഇതുവരേയും കുടുംബത്തിന്റെ അഭിപ്രായം മാധ്യസ്ഥ സംഘത്തെ അറിയിച്ചിട്ടില്ല. യമനിലെ ദമാറിൽ തുടരുകയാണ് മാധ്യസ്ഥ സംഘം. ഇന്ന് തലാലിന്റെ ബന്ധുക്കളെയും ഗോത്ര നേതാക്കളെയും വീണ്ടും കാണും.