
ദില്ലി:ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നു. നിരവധിപ്പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സ്ഥലത്ത് നിന്നും 100ലധികം പേരെ കാണാതായെന്നാണ് ഇതുവരെ ലഭിച്ച വിവരം.
167 പേരെ രക്ഷപ്പെടുത്തി സുരക്ഷാ സ്ഥാനത്തേക്ക് എത്തിച്ചു. ഇവരിൽ 38 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോഷിതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരു മണിക്കുമിടയിലാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയമുണ്ടായത്.
ജൂലൈ 25 ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്രാ പാതയിലാണ് അപകടമുണ്ടായത്. സിആർപിഎഫ് സൈനികരും തീർത്ഥാടകരുമടക്കം അപകടത്തില്‍പ്പെട്ടു. രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടേത് അടക്കം 46 മൃതദേഹങ്ങൾ ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കിഷ്ത്വാറിലെ ജില്ലാ ഭരണകൂടം ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കി. പതാക ഉയർത്തുന്നതിലും ദേശീയഗാനം ആലപിക്കുന്നതിലും മാത്രമായി ചടങ്ങ് ഒതുക്കി. മറ്റ് സാംസ്കാരിക പരിപാടികളോ മറ്റ് ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല,