
തിരുവനന്തപുരം:അജൈവ മാലിന്യത്തിന് ഹരിത കർമ സേന വാങ്ങുന്ന യൂസർ ഫീ ഉയർത്താൻ അനുമതി.മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് ഉയര്‍ത്താനാണ് അനുമതി. നിലവില്‍ 100 രൂപയാണ് ചാക്കിന് ഈടാക്കുന്നത്. ഒരുമാസം ആദ്യ അഞ്ച് ചാക്കിന് 100 രൂപയും തുടര്‍ന്നുള്ള അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെ വാങ്ങാം ഇനി മുതൽ.
എത്ര രൂപ ഈടാക്കണമെന്ന് തദ്ദേശ ഭരണ സമിതിക്ക് തീരുമാനിക്കാം. എന്നാൽ വീടുകളില്‍നിന്നുള്ള മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല.നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്തു പ്രസിദ്ധീകരിക്കണം. വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തുകളില്‍ കുറഞ്ഞത് 50 രൂപയും നഗരസഭകളില്‍ കുറഞ്ഞത് 70 രൂപയും തുടരാമെന്നും മാർഗരേഖയില്‍ പറയുന്നു.രസീത് ഏകീകൃത രൂപത്തിലാകണമെന്നും രസീത് തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകർമസേന ഭാരവാഹികള്‍ക്ക് നല്‍കണമെന്നും നിർദേശമുണ്ട്.