
ലക്നൗ:മദ്ധ്യപ്രദേശിലെ ഹർപാൽപൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം ഝാൻസിയിൽ നിന്ന് കുംഭമേള നടക്കുന്ന പ്രയാഗരാജിലേയ്ക്കുള്ള പ്രത്യേക ട്രെയിനിനുനേരെയാണ് കല്ലേറുണ്ടായത്. ഹാർപൽപൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന യാത്രക്കാർ ട്രെയിനിന്റെ കമ്ബാർട്ടുമെന്റുകളുടെ വാതിലുകൾ പൂട്ടിയിരിക്കുന്നതായി കണ്ടതോടെയാണ് കല്ലെറിഞ്ഞത്. ആക്രമണത്തിൽ ട്രെയിനിന്റെ ജനലുകൾ തകർന്നു. കല്ലേറിനിടെ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ ഭയന്ന് നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഝാൻസിയിൽ നിന്ന് രണ്ട് മണിക്കൂർ യാത്രയാണ് ഹർപാൽപൂരിലേയ്ക്കുള്ളത്.
കുംഭമേളയുടെ പ്രത്യേക ട്രെയിനിൽ കയറാൻ നിരവധി പേർ ഹർപാൽപൂർ സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിൻ എത്തിയത്. തുടർന്ന് കാത്തുനിന്നവർ ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോൾ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ പ്രകോപിതരായ യാത്രക്കാർ അക്രമാസക്തരായി കമ്ബാർട്ടുമെന്റുകൾക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ റെയിൽവേ പൊലീസ് അക്രമികളെ ശാന്തരാക്കുകയും തുടർയാത്ര ഉറപ്പാക്കുകയും ചെയ്തുവെന്ന് റെയിൽവേ വക്താവ് മനോട് സിംഗ് വ്യക്തമാക്കി.യാത്രക്കാരെ കൊലപ്പെടുത്താനാണ് അക്രമികൾ ശ്രമിച്ചതെന്ന് ട്രെയിനിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു. മഹാകുംഭമേളയിലേയ്ക്ക് പോകുന്ന രാജ്യത്തുടനീളം നിന്നുള്ള യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. അക്രമികൾ ട്രെയിനിനുനേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്