
കൊച്ചി: ശബരിമലയിലെ ശ്രീകോവിലിന് സമീപമുള്ള ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ദേവസ്വം ബെഞ്ചാണ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
ഹൈക്കോടതിയെയോ ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ അറിയിക്കാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചുമാറ്റിയ സംഭവത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. ഇവിടെ എത്ര അളവ് സ്വർണമുണ്ടായിരുന്നു എന്ന് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ ഉരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.