
തൃശൂർ: വെറും ഈർക്കിലി കഷണങ്ങൾ മാത്രം ഉപയോഗിച്ച് ഗുരുവായൂർ ക്ഷേത്രത്തിന്റെ തനിപ്പകർപ്പ് നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് കോട്ടപ്പടി സ്വദേശിയായ മാറോക്കി ബിജു. സിമൻ്റ് പണിക്കാരനായ ബിജു, ക്ഷേത്രത്തിനകം നേരിട്ട് കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകൾ കൊണ്ട് ക്ഷേത്രമാതൃകയെ അതിമനോഹരമാക്കി.
പത്ത് മാസമെടുത്താണ് ബിജു ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്. മാതൃകയ്ക്ക് ആറടി നീളവും നാലടി വീതിയും രണ്ടര അടിയോളം ഉയരവുമുണ്ട്.കിഴക്കേ നടയിലെ ദീപസ്തംഭം, ഗോപുരം, മതിൽക്കെട്ട്, കൊടിമരം, ചുറ്റമ്പലം, നടപ്പുര, നാലമ്പലം എന്നിവയടക്കം 14 ഭാഗങ്ങളാണ് അതേപടി ഈർക്കിലിൽ പുനഃസൃഷ്ടിച്ചത്.പേപ്പറും കാർഡ്ബോർഡും ഉപയോഗിച്ച് ഓരോ ഭാഗവും തയ്യാറാക്കിയ ശേഷം 5000-ത്തോളം ഈർക്കിലികൾ പശ ഉപയോഗിച്ച് ഒട്ടിച്ച് ചേർക്കുകയായിരുന്നു.
ജോലി കഴിഞ്ഞെത്തിയാൽ ദിവസവും ഒരു മണിക്കൂറാണ് ബിജു ഈ നിർമ്മാണത്തിനായി നീക്കിവെച്ചിരുന്നത്.ഭാര്യ വീണയും മക്കളായ കെവിനും അനിറ്റയും ഈർക്കിലി തയ്യാറാക്കി നൽകി ബിജുവിന് പൂർണ്ണ പിന്തുണ നൽകി.ആഴ്ചയിൽ ഒരു തവണ ഗുരുവായൂരിൽ ദർശനം നടത്തുന്ന പുഷ്പയാണ് ക്ഷേത്രത്തിന്റെ മുക്കും മൂലയും വിവരിച്ചു നൽകിയത്.യൂട്യൂബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നേരത്തെ കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയുടെ മാതൃകയും ബിജു നിർമ്മിച്ചിരുന്നു.
നിർമ്മാണത്തിന്റെ മഹത്വം കേട്ടറിഞ്ഞ് നിരവധി പേരാണ് ദിവസവും ബിജുവിൻ്റെ വീട്ടിലെത്തുന്നത്. അവസാന മിനുക്കുപണികൾ പൂർത്തിയാക്കി വാർണിഷ് അടിച്ച ശേഷം, ഈ മാതൃക ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കാനാണ് ബിജുവിന്റെ തീരുമാനം. ഇതിനുശേഷം പാലയൂർ പള്ളിയുടെ മാതൃക നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.