Banner Ads

ഓപ്പറേഷൻ സിന്ദൂറിലെ വീര്യം: 79-ാം സ്വാതന്ത്ര്യദിനത്തിൽ 127 സൈനികർക്ക് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ

ദില്ലി: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 127 സൈനികരാണ് രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണ്ണായക പങ്കുവഹിച്ച സൈനികർക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന പുരസ്കാരങ്ങൾ:

നാലുപേർക്ക് കീർത്തി ചക്ര പുരസ്കാരം.

15 പേർക്ക് വീർ ചക്ര പുരസ്കാരം.

16 പേർക്ക് ശൗര്യ ചക്ര പുരസ്കാരം.

58 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡൽ.

26 പേർക്ക് വായുസേന മെഡൽ.

ഒമ്പതുപേർക്ക് ഉത്തം യുദ്ധ് സേവാ മെഡൽ.

മലയാളി സൈനികർക്ക് അഭിമാന നേട്ടം

മലയാളിയായ നാവികസേന കമാൻഡർ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ ലഭിക്കും. വൈസ് അഡ്മിറൽ എ.എൻ. പ്രമോദിന് യുദ്ധസേവാ മെഡലും നൽകും.ഓപ്പറേഷൻ സിന്ദൂർ ധീരർക്ക് അംഗീകാരം ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥരായ എയർ വൈസ് മാർഷൽ ജോസഫ് സ്വാരസ്, എയർ വൈസ് മാർഷൽ പ്രജ്വൽ സിങ്, എയർ കമാൻഡർ അശോക് രാജ് താക്കൂർ എന്നിവർക്ക് യുദ്ധസേവാ മെഡൽ നൽകും.

കൂടാതെ, ഈ ഓപ്പറേഷനിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാർക്കും യുദ്ധ സേവാ മെഡൽ ലഭിക്കും. ഒമ്പത് വ്യോമസേന പൈലറ്റുമാർക്ക് വീർ ചക്രയും, ബിഎസ്എഫിലെ രണ്ട് പേർക്ക് വീർ ചക്ര പുരസ്കാരവും സമ്മാനിക്കും. കരസേനയിൽ രണ്ട് പേർക്ക് സർവോത്തം യുദ്ധ് സേവാ മെഡലും നാല് പേർക്ക് കീർത്തിചക്ര പുരസ്കാരവും നൽകും.

സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഓപ്പറേഷൻ സിന്ദൂറിനെ ഇന്ത്യയുടെ പുതിയ യുദ്ധമുറയുടെ ഉദാഹരണമായി വിശേഷിപ്പിച്ചു. ദീർഘവീക്ഷണത്തിന്റെയും സ്വയംപര്യാപ്തതയുടെയും ഉദാഹരണമാണ് ഈ ഓപ്പറേഷനെന്നും അദ്ദേഹം പറഞ്ഞു.