തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് തട്ടിയെടുത്ത 1.86 ലക്ഷം രൂപ കോടതി ഉത്തരവിനെ തുടർന്ന് തിരികെ നൽകി. വിവാഹ വാഗ്ദാനം നടത്തിയാണ് തിരുവല്ല സ്വദേശിനിയിൽ നിന്ന് പണം തട്ടിയത്.വ്യാജ അക്കൗണ്ട് വഴി യുവതിയുമായി ബന്ധം സ്ഥാപിച്ചയാളാണ് തട്ടിപ്പിന് പിന്നിൽ.
2024 ജൂൺ 20-നാണ് യുവതി ബെംഗളൂരു, മിസ്കോറ എന്നിവിടങ്ങളിലെ രണ്ട് ബാങ്ക് ശാഖകളിലേക്ക് പണം കൈമാറിയത്. വിവാഹ സമ്മാനമായി അയച്ച സാധനങ്ങൾ കസ്റ്റംസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പണം അടച്ച് വാങ്ങാനുമായിരുന്നു യുവതിക്ക് ലഭിച്ച നിർദ്ദേശം. ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പോലീസിനെ സമീപിച്ചു.
പോലീസ് ഉടൻ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പണം തിരികെ ലഭിക്കാൻ തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ യുവതി സമീപിച്ചു. യുവതി പണം കൈമാറിയ അക്കൗണ്ടിൽ കിടന്ന തുക കൈമാറാൻ മജിസ്ട്രേറ്റ് ഉത്തരവ് ഇട്ടതോടെയാണ് പണം തിരികെ ലഭിച്ചത്. യുവതിക്കുവേണ്ടി അഡ്വ. ജേക്കബ് കെ. ഇരണയ്ക്കൽ കോടതിയിൽ ഹാജരായി. തട്ടിപ്പ് നടത്തിയയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.