
കൊച്ചി:കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൻ.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് അമ്മ. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകൾ ആത്മഹത്യ ചെയ്തത് മതപരിവർത്തനത്ത ശ്രമം മൂലമാണെന്നാണ് മാതാവ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.അതേസമയം, കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗ സംഘത്തെ നിയോഗിച്ചു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോൺ എടുക്കാത്തത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കേസിൽ റമീസിന്‍റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.