
കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാൾ നടി ശ്രീലേഖ മിത്ര. കൊച്ചി പൊലീസ് കമ്മിഷ്ണർക്കാണ് നടി പരാതി നൽകിയത്. പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കിടെയാണ് സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയത് എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വലിയ വിവാദമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു. ലൈംഗിക താല്പര്യത്തോടെയാണ് പെരുമാറിയതെന്ന് നടി പരാതിയിൽ പറയുന്നുണ്ട്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ചാണ്. രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഇമെയിൽ മുഖേന നൽകിയ പരാതിയിൽ പറയുന്നുണ്ട്.
സിനിമയിൽ അഭിനയിക്കാനായി എത്തിയപ്പോൾ സംവിധായകൻ മുറിയിലേക്കു വിളിച്ചുവരുത്തുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായ രീതിയിൽ സ്‌പർശിക്കുകയും കഴുത്തിലും മുടിയിലും പിടിക്കുകയും ചെയ്‌തതോടെ മുറിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം തനിക്ക് നാട്ടിലേക്കു പോകാനായി ടിക്കറ്റ് എടുത്തുതരാൻ നിർമാതാവിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു സഹായവുമുണ്ടായില്ലെന്നും നടി പറയുന്നു.