Banner Ads

തിരുവനന്തപുരം ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ; ഓടകൾ പൊളിഞ്ഞ് ശുചിമുറി മാലിന്യമുൾപ്പടെയുള്ള റോഡിലേയ്ക്ക് ഒഴുകുന്നു

തിരുവനന്തപുരം: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ഓടകൾ പൊളിഞ്ഞ് ശുചിമുറി മാലിന്യമുൾപ്പടെയുള്ള റോഡിലേയ്ക്ക് ഒഴുകുന്നു.കരമന കളിയിക്കാവിളയിൽ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയതോടെ ബാലരാമപുരത്ത് ഓടകൾ പൊളിഞ്ഞ് ശുചിമുറി മാലിന്യമുൾപ്പടെയുള്ള മലിന ജലം റോഡിലേയ്ക്ക് ഒഴുകുന്നു.

വാഹനങ്ങൾ കടന്ന് പോകുമ്പോൾ മലിനജലം തെറിച്ച് ദേഹത്ത് വീണും ദുർഗന്ധം സഹിക്കാനാകാതെയും വലയുകയാണ് സമീപവാസികളും കച്ചവടക്കാരും. ബാലരാമപുരം കാട്ടാക്കട റോഡിൽ ജംഗ്ഷന് സമീപത്താണ് ഈ സ്ഥിതി. മൂക്ക് പൊത്താനാകാതെ നടക്കാനോ ബസ്സ് കാത്ത് നിൽക്കാനോ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ നിൽക്കാനാവാത്ത സ്ഥിതി. ഇടക്ക് മഴ പെയ്യുമ്പോൾ ഒഴുക്ക് ശക്തമായി കടകളുടെ മുന്നിലേക്കും വെള്ളം കെട്ടി നിൽക്കും.

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നത്തിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ പരാതി.
റോഡ് വികസനത്തിനായി കെട്ടിടങ്ങൾ പൊളിക്കുന്നതിനായി മണ്ണ് മാന്തിയുൾപ്പെടെയുള്ള ഭാരമുള്ള വാഹനങ്ങൾ ഓടയുടെ സ്ലാബിന് മുകളിലൂടെ സഞ്ചരിച്ചതും പൊളിക്കുന്ന കെട്ടിടങ്ങളുടെ മണ്ണും മറ്റും അഴുക്കുചാലിലേക്ക് ഒലിച്ചിറങ്ങി ഓടയിലെ ഒഴുക്ക് നിലച്ചതാണ് വെള്ളം റോഡിലേക്ക് എത്താൻ കാരണം. പ്രദേശത്തെ മാലിന്യമെല്ലാം പെട്ടന്ന് വ്യാപിക്കുമെന്നതിനാൽ ഇടവിട്ടുള്ള മഴയും സ്ഥിതി രൂക്ഷമാകുന്നു.