തൃശൂർ: മസ്തകത്തിൽ മുറിവേറ്റ ആനയ്ക്ക് ആദ്യം നൽകിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറി വീണ്ടും അണുബാധയുണ്ടായതാണ്. ആന മയങ്ങി വീണത് ഗുണം ചെയ്തു. അതുകൊണ്ടാണ് സ്പോട്ടിൽ വെച്ച് ചികിത്സ നൽകാൻ സാധിച്ചത്. പഴുപ്പ് പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്നും മാത്രമല്ല ആനയുടെ ആദ്യഘട്ട ചികിത്സയ്ക്കായി ഒന്നര മാസം വേണ്ടി വരുമെന്ന് ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയ പറഞ്ഞു .ആനയുടെ മുറിവിന് ഒരടിയോളം താഴ്ച ഉണ്ടായിരുന്നു.
ആന മയങ്ങി കിടന്ന സമയം കൊണ്ട് പ്രാഥമിക ചികിത്സ പൂർണമായി നൽകാനായി. നിലവിൽ ആന്റി ബയോട്ടിക്കുകളും ഇൻജക്ഷനും ആനയ്ക്ക് നൽകിയെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ട്. നിലവിൽ ശാന്തനായാണ് കാണുന്നത്.കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു.