തിരുവനന്തപുരം : യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി തുടങ്ങിയ കുറ്റം ചുമത്തി കേസ് ചാർജ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ധിഖിനെതിരെ കേസെടുത്തത്. ഐപിസി 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്ന രീതിയിലാണ് എഫ്‌ഐആര്‍. ഇന്നലെ വൈകുന്നേരം യുവനടി ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയതിനെ തുടർന്ന് ഉടന്‍ തന്നെ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ കുറ്റകൃത്യം നടന്നത് എന്നതു കണക്കിലെടുത്താണ് പരാതി പ്രത്യേക അന്വേഷണ സംഘം മ്യൂസിയം പൊലീസിന് കൈമാറിയത്.
തുടര്‍ന്ന് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുക്കുകയും ചെയ്തു. ഇന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മ്യൂസിയം പൊലീസ് എടുത്ത കേസ് കൈമാറും. കേസ് അന്വേഷണ ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗത്തിനായിരിക്കും. സിനിമയില്‍ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ വെളിപ്പെടുത്തൽ. യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിദ്ധിഖും പരാതി നൽകിയിരുന്നു. അതിനാൽ സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സിദ്ധിഖ് യുവനടിക്കെതിരെ നല്‍കിയ പരാതിയും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.