കൊച്ചി:കഴിഞ്ഞ ദിവസം കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽനിന്നു കണ്ടെത്തി .തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയോടൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പെടെ പൊലീസ് അന്വേഷണം നടത്തിവരുന്നു.
കുട്ടിയിൽനിന്നു പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. നഗരത്തിലൂടനീളംതിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. കൊച്ചി കടവന്ത്ര കസ്തൂർബ നഗറിലെ വീട്ടിൽനിന്നു രാവിലെ 8 നു കുട്ടി സ്കൂളിൽ സേ പരീക്ഷയെഴുതാൻ പോയിരുന്നു. സ്കൂളിലെത്തി പരീക്ഷ എഴുതിയെങ്കിലും ഒൻപതരയോടെ പരീക്ഷാ ഹാൾ വിട്ടിറങ്ങി.
രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുൻപു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരമൊന്നും ലഭിച്ചിരുന്നില്ല. രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നു രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിയിൽനിന്നു കുട്ടിയെ കണ്ടുപിടിച്ചത് .