തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കടൽ ക്ഷോഭത്തിനും സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ നാളെ രാത്രി 11.30 വരെ 1.0 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
തീരദേശ മേഖലകളിലും പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് അറിയിച്ചത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്.