Banner Ads

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച്‌ ആറു പേര്‍ മരിച്ചു

കിഗാലി : ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ആദ്യമായി മാര്‍ബര്‍ഗ് വൈറസ് ബാധിച്ച്‌ ആറു പേര്‍ മരിച്ചു. എല്ലാവരും ആരോഗ്യ പ്രവർത്തകരായിരുന്നു. 2024 സെപ്റ്റംബർ 28 ന് ലോകാരോഗ്യ സംഘടനയിലാണ് ഈ പകർച്ചവ്യാധി ആദ്യമായി റിപ്പോർട്ട് ചെയ്തത്.  26 കേസുകൾ സ്ഥിരീകരിച്ചു. 20 രോഗികൾ ചികിത്സയിലാണെന്നും ഇതുവരെ ആറ് മരണങ്ങൾ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു.

റുവാണ്ടയിലെ 30 ജില്ലകളിൽ ഏഴിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്.  രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 161 പേരെ നിരീക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എബോളയ്ക്ക് സമാനമായ അതീവ മാരകമായ വൈറസാണിത്. വൈറസ് ബാധിച്ച്‌ മരണപ്പെട്ടത് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ്.

മരണ നിരക്ക് 88 ശതമാനമാണ് ഈ രോഗത്തിന്.  വൈറസ് പ്രാഥമികമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നു.  പ്രധാനമായും പഴംതീനി വവ്വാലുകളാണ് പ്രധാന വാഹകരായി തിരിച്ചറിഞ്ഞിരിക്കുന്നത്. രോഗം ബാധിച്ച ശാരീരിക ദ്രാവകങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ജർമ്മനിയിലെ മാർബർഗ്, ഫ്രാങ്ക്ഫർട്ട്, സെർബിയയിലെ ബെൽഗ്രേഡ് എന്നിവിടങ്ങളിലാണ് മാർബർഗ് വൈറസ് 1967 ൽ ആദ്യമായി കണ്ടെത്തിയത്.

പ്രാരംഭ കണ്ടെത്തൽ മുതൽ, അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.  2008ല്‍ ഉഗാണ്ടയിലെ ഒരു ഗുഹ സന്ദർശിച്ച സഞ്ചാരികള്‍ക്കാണ് രോഗബാധയുണ്ടായത്.  കടുത്ത പനി,  ശരീര വേദന,  ഛര്‍ദ്ദി,  ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം,  പേശീവേദന,  തലവേദന,  മസ്തിഷ്കജ്വരം,  നാഡീ വ്യവസ്ഥയുടെ സ്തംഭനം,  ഛര്‍ദി,  അടിവയര്‍ വേദന,  വയറിളക്കം  എന്നിവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളിൽ ലക്ഷണങ്ങള്‍ പ്രകടമാകും. രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.  സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഇടയ്ക്കിടെ കൈ കഴുകുക എന്നതാണ് പ്രധാന പ്രതിരോധ മാർഗ്ഗം.

Leave a Reply

Your email address will not be published. Required fields are marked *