Banner Ads

പരാതിക്ക് പിന്നാലെ പ്രതിഷേധക്കൊടുങ്കാറ്റ്; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട് ഓഫീസിന് മുന്നിൽ പ്രതിഷേധം

പാലക്കാട്: ലൈംഗിക ചൂഷണ പരാതിക്കു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസിന് മുമ്പിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരാണ് റീത്ത് വെച്ച് പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഓഫീസിന് മുമ്പിൽ ഉന്തും തള്ളും ഉണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

വ്യാഴാഴ്ച രാത്രിയോടെയാണ് എംഎൽഎ ഒഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ച് എത്തിയത്. തുടർന്ന് ഓഫീസിനു മുന്നിൽ റീത്ത് വെക്കുകയായിരുന്നു. വലിയ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പോലീസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് ചെറിയതോതിലുള്ള ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഗർഭഛിദ്ര ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ യുവതി മുഖ്യമന്ത്രിയുടെ മുമ്പിലെത്തി പീഡന പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഫോൺ സ്വിച്ചോഫ് ചെയ്ത് ഓഫീസ് പൂട്ടി രാഹുൽ മാങ്കൂട്ടം മുങ്ങിയിരിക്കുകയാണ്.
ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രത്തിനും പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്ന ശബ്ദരേഖകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ രാഹുലിനെതിരേ പുറത്തുവന്നിരുന്നു. എന്നാല്‍, രാഹുല്‍ ഇത് തന്റേതാണെന്നോ അല്ലെന്നോ പറഞ്ഞിരുന്നില്ല. നിയമത്തിനു മുമ്പിൽ തെളിയിക്കാം എന്നായിരുന്നു രാഹുലിന്റെ നിലപാട്.