Banner Ads

ഇടിമുഴക്കമായി നെഹ്‌റു ട്രോഫി: പുന്നമടക്കായലിൽ ആവേശത്തിന് തീ കൊളുത്തി ഇന്ന് ജലമാമാങ്കം

ആലപ്പുഴ:കേരളത്തിന്റെ ജലമാമാങ്കമായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കായൽ . ഇന്ന് നടക്കുന്ന വള്ളം കളിയിൽ 21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങൾ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ 11 മുതൽ നടക്കും.വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ലൈൻ ഫിനിഷിംങും തയ്യാറാക്കിയിട്ടുണ്ട്. 21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.

ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം നടക്കുക. ഹീറ്റ്സില്‍ മുന്നിലെത്തുന്ന വള്ളങ്ങളാണ് ഫൈനലില്‍ പോരിനിറങ്ങുക. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങൾ മത്സരത്തിനിറങ്ങും.

ചുണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായാണ് നടക്കുക. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരിക്കുക. ഹീറ്റ്സിൽ മികച്ച സമയത്ത് ഫിനിഷിങ് ലൈന്‍ തൊടുന്ന നാലു വള്ളങ്ങൾ ഫൈനലിൽ മാറ്റുരയ്ക്കും.