Banner Ads

മഴക്കാലം സമ്പന്നം; ഇന്ത്യയിൽ തുടർച്ചയായി രണ്ടാം വർഷവും റെക്കോർഡ് മഴ

ദില്ലി : തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.). ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഈ സീസണിൽ സാധാരണയായി ലഭിക്കേണ്ട 778.6 മില്ലിമീറ്റർ മഴയുടെ സ്ഥാനത്ത് 836.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ഇത് ഏകദേശം 7–8% അധികമാണ്. സെപ്റ്റംബറിൽ പെയ്ത ശക്തമായ മഴയാണ് ഈ വർധനവിന് പ്രധാന കാരണമെന്ന് ഐ.എം.ഡി. ഉദ്യോഗസ്ഥർ വ്യക്തമാക്കി.മെയ് മാസത്തിൽ ദീർഘകാല ശരാശരിയുടെ 106% മഴ ലഭിക്കുമെന്ന് ഐ.എം.ഡി. പ്രവചിച്ചിരുന്നു. യഥാർത്ഥ കണക്കുകൾ ഈ പ്രവചനവുമായി യോജിക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഈ വർഷം മൺസൂൺ നേരത്തെ എത്തി. 2009-ന് ശേഷം ആദ്യമായി മെയ് 24-ന് കേരളത്തിൽ മൺസൂൺ ആരംഭിച്ചു. ജൂൺ 29-ന് രാജ്യം മുഴുവൻ മഴയെത്തി. ജൂലൈയിലും ഓഗസ്റ്റിലും യഥാക്രമം 4.8% ഉം 5.2% ഉം മഴ സാധാരണയേക്കാൾ കൂടുതലായിരുന്നു. സെപ്റ്റംബറിലെ കനത്ത മഴയാണ് ശരാശരിയെ വലിയ തോതിൽ ഉയർത്തിയത്.

മധ്യ ഇന്ത്യയിൽ നേരിയ കുറവ് തുടർന്നപ്പോൾ വടക്കുപടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളിൽ ഉയർന്ന അളവിൽ മഴ ലഭിച്ചു. മൺസൂൺ സീസണിലെ കനത്ത മഴ പലയിടത്തും നാശനഷ്ടങ്ങൾക്ക് കാരണമായി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മേഘവിസ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി.