Banner Ads

എംഎൽഎയുടെ വിമർശനം ഫലം കണ്ടു: പട്ടാമ്പിയിൽ റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി

പട്ടാമ്പി :ഉദ്യോഗസ്ഥർക്കെതിരെയുള്ള മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ രൂക്ഷ വിമർശനത്തിന് പുറകെ പട്ടാമ്പി നഗരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. കുഴികൾ ജെസിബി ഉപയോഗിച്ച് നിരപ്പാക്കലാണ് പുരോഗമിക്കുന്നത്. ഇതോടൊപ്പം പാതയോരത്തെ ലൈറ്റുകളും മാറ്റി സ്ഥാപിക്കാൻ തുടങ്ങി.

കഴിഞ്ഞദിവസം പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പുറകെയാണ് പട്ടാമ്പി നഗരത്തിലെ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് വേഗത കൈവന്നത്. കെഎസ്ഇബിക്കും വാട്ടർ അതോറിറ്റിക്കുമാണ് എംഎൽഎയിൽ നിന്നും ആവശ്യമായ ഭാഷയിൽ വിമർശനം കേൾക്കേണ്ടിവന്നത്.

തൊട്ടടുത്ത ദിവസം തന്നെ കെഎസ്ഇബിയുടെ നേതൃത്വത്തിൽ പോസ്റ്റ് മാറ്റുന്നു ആരംഭിച്ച എങ്കിലും പിന്നീട് നിലച്ചു. ചൊവ്വാഴ്ച മുതൽ പോസ്റ്റുകൾ മുഴുവൻ മാറ്റുന്നതിന് തുടക്കമാകുമെന്നും അധികൃതർ അറിയിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം KRFB യുടെ നേതൃത്വത്തിൽ നിർമ്മാണവും ആരംഭിച്ചു.

ദേശീയ പണിമുടക്ക് ദിനത്തിലാണ് റോഡിൽ പ്രവർത്തികൾ തുടങ്ങിയത്. ചെറുപ്പുളശ്ശേരി റോഡ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകളും മറ്റു ലൈറ്റുകളും മാറ്റുന്ന പ്രവർത്തികളും നടന്നുവരുന്നുണ്ട്. കല്പക ജംഗ്ഷൻ മുതൽ അലക്സ് തിയറ്റർ വരെയാണ് റോഡിൽ കുഴിയുള്ള ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ച് നിരത്തി ഗതാഗതയോഗ്യമാക്കുന്നത്.

പണിമുടക്ക് ആയതുകൊണ്ട് തന്നെ വാഹനങ്ങൾ കുറവായതും പ്രവർത്തി നടത്താൻ സൗകര്യമായി.പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴവിൽ നിറയുന്ന ചെളിക്കെട്ടിൽ വലിയ ദുരിതം അനുഭവിച്ചാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്. കുഴികൾ നിരത്തി നിരപ്പാക്കുന്നതോടെ ഗതാഗതസൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.