
തിരുവനന്തപുരം: പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതിപ്പട്ടികയിൽ. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് സിപിഎം നേതാക്കളെ പ്രതിചേർത്തത്.സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് വഞ്ചിയൂർ പൊലീസിന്റെ തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിച്ചത് . റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. കാൽനടക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരെ എതിർകക്ഷി ആക്കിയാണ് ഹർജി.കൂടാതെ റോഡ് കെട്ടിയടക്കാൻ എവിടെ നിന്നാണ് ഇവർക്ക് അധികാരം കിട്ടിയതെന്നും കോടതി ചോദിച്ചു. വാഹനങ്ങളെല്ലാം ഒരു വശത്തുകൂടി കടത്തിവിട്ടതോടെ വൻഗതാഗതക്കുരുക്കിൽ ജനം വലഞ്ഞിരുന്നു. വഞ്ചിയൂർ കോടതി സമുച്ചയത്തിന് സമീപത്താണ് പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് കെട്ടിയടച്ച് വേദിയൊരുക്കിയത്. ജനറൽ ആശുപത്രിയും ഹോളി ഏയ്ഞ്ചൽസ് സ്ക്‌കൂളും ഇതിനു സമീപത്തായുണ്ട്