
പാലക്കാട്: മൂന്ന് പതിറ്റാണ്ടിലേറെക്കാലം സിപിഎം അടക്കിഭരിച്ച വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പാർട്ടിക്ക് നഷ്ടമായി. സിപിഎമ്മിൽ നിന്നും പുറത്തായ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അപ്രതീക്ഷിതമായി ഭരണം തിരിച്ചുപിടിച്ചത്.
പുതിയ ഭരണസമിതി പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പ്രസാദിനെ (വോയിസ് ഓഫ് വടക്കഞ്ചേരി) പഞ്ചായത്ത് പ്രസിഡന്റാക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് വടക്കാഞ്ചേരിയിൽ അധികാരത്തിലെത്തുന്നത്.പഞ്ചായത്തിലെ 22 സീറ്റുകളിൽ എൽഡിഎഫിനും യുഡിഎഫിനും 9 സീറ്റുകൾ വീതമാണ് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് സ്വതന്ത്രനായി വിജയിച്ച പ്രസാദിന്റെ പിന്തുണ നിർണായകമായത്. എൻഡിഎയ്ക്ക് 3 സീറ്റുകൾ ലഭിച്ചെങ്കിലും അവർ ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.വടക്കാഞ്ചേരി 17-ാം വാർഡിൽ 182 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗമായിരുന്ന പ്രസാദ്, പാർട്ടി നടപടി നേരിട്ടവരുടെ കൂട്ടായ്മയായ ‘വോയിസ് ഓഫ് വടക്കഞ്ചേരി’ എന്ന പേരിലാണ് ഇത്തവണ മത്സരിച്ചത്.