
പാറ്റ്‌ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുള്ള പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. വൈകുന്നേരം 5 മണിയോടെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങൾ അവസാനിക്കും. പ്രമുഖ നേതാക്കളെ അണിനിരത്തി എൻഡിഎയും ഇന്ത്യ സഖ്യവും അവസാന നിമിഷ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
ഇന്നലെ പ്രചാരണം അവസാനിപ്പിച്ച മോദി ഇനി എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നും എൻഡിഎയുടെ റാലികളിൽ പങ്കെടുക്കും. മറുവശത്ത് ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും അവസാന ദിവസത്തെ റാലികളിൽ പങ്കെടുത്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 122 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. ഈ മണ്ഡലങ്ങളിലെ ഫലം നവംബർ 14-ന് അറിയാം.