
കൊച്ചി : 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് തൃശൂരിൽ പ്രഖ്യാപിക്കും. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്.
അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായുള്ള അഭിനയത്തിന് മമ്മൂട്ടി ഒരിക്കൽക്കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോ എന്നാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡം, ലെവൽ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിയെ അവസാന റൗണ്ടിൽ എത്തിച്ചത്.
മികച്ച നടിക്കുള്ള മത്സരത്തിൽ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മുൻനിരയിലുള്ളത്. അനശ്വര രാജൻ, ജ്യോതിർമയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. കൂടാതെ മോഹൻലാലും നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മത്സരരംഗത്തുണ്ട്. പ്രാഥമിക ജൂറി വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്കായി ജൂറിയുടെ പരിഗണനയിലുള്ളത്.