വയനാട് ചൂരൽ മല ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമട കായലിൽ ഇന്ന് നടക്കും. കഴിഞ്ഞ ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന വള്ളംകളി ഒന്നര മാസത്തോളം വൈകി ഇന്നാണ് നടത്തുന്നത്.
19 ചുണ്ടൻ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക. രാവിലെ പതിനൊന്നു മുതലായിരിക്കും ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങുക. ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങള്‍ ഉച്ചക്ക് 2 മണിക്ക് ശേഷമാണ് നടക്കുക. വൈകിട്ട് 5.30 യ്ക്ക് പൂർത്തിയാക്കുന്ന വിധത്തിലാണ് മത്സരങ്ങൾ ക്രമിക്കരിച്ചിരിക്കുന്നത്. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുടർച്ചയായ അഞ്ചാം വിജയത്തിനായി ആണ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. വള്ളംകളിയെ തുടർന്ന് ഇന്ന് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ലെ വള്ളംകളിയിൽ ആര് നെഹ്‌റു ട്രോഫിയിൽ മുത്തമിടുമെന്ന കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികൾ. മത്സരത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ പുന്നമട കായലിൽ ആവേശ തുഴയെറിയാൽ കാണാൻ മലയാളികൾ ഉൾപ്പടെ നിരവധി വിദേശ സഞ്ചാരികളും എത്തിയിട്ടുണ്ട്.