Banner Ads

കർണാടകയിൽ 41കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, പത്ത് പേർ അറസ്റ്റിൽ

ദാവൺഗരെ : കർണാടകയിലെ ദാവൺഗരെയിൽ നാൽപ്പത്തിയൊന്നുകാരിയെ മദ്യം കലർത്തിയ ശീതളപാനീയം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പത്തുപേർ അറസ്റ്റിൽ. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയാണ് ചന്നഗിരി താലൂക്കിലെ യലോദഹള്ളിയിൽ വെച്ച് പീഡനത്തിന് ഇരയായത്. വീടുവിട്ടിറങ്ങി വഴിയിൽ കരഞ്ഞുനിന്ന യുവതിയെ സാന്ത്വനിപ്പിക്കാനെന്ന വ്യാജേനയാണ് പ്രതികളിൽ രണ്ടുപേർ ഒപ്പം കൂടിയത്.

യുവതിയെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ ഇവർ കുടിക്കാൻ ശീതളപാനീയം നൽകി. എന്നാൽ ഇതിൽ മദ്യം കലർത്തിയിരുന്നു. പാനീയം കഴിച്ച് യുവതി ബോധരഹിതയായതോടെ ഇവർ യലോദഹള്ളിയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു.

തുടർന്ന് കൂട്ടുകാരെയും ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പിറ്റേന്ന് ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം തന്നെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് പ്രതികളായ പത്തുപേരെയും പിടികൂടി.

പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ച വിവരം അറിഞ്ഞ് വൻ ജനക്കൂട്ടമാണ് ബസവപട്ടണ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് തടിച്ചുകൂടിയത്. പ്രതികൾക്കെതിരെ കടുത്ത ജനരോഷവും പ്രതിഷേധവും ഉയർന്നതോടെ സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

ഏറെ പരിശ്രമിച്ചാണ് പൊലീസ് നാട്ടുകാരെ ശാന്തരാക്കിയത്. പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ശക്തമായ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് ഉറപ്പുനൽകി.